VEDADHIKARA NIROOPANAM , CHAPTER - 5
യുക്തിവിചാരം ശൂദ്രൻ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ള സങ്കേതം യുക്തിക്കെങ്കിലും ചേർന്നിരിക്കുന്നുണ്ടോ? ഏതു മതഗ്രന്ഥത്തെ എടുത്താലും പരമപദപ്രാപ്തിക്കു ജീവാത്മപരമാത്മസ്വരൂപജ്ഞാനവും, ധർമ്മാനുഷ്ഠാനവും തന്നെയാണ് ഹേതുവെന്നു പറഞ്ഞിരിക്കുന്നതായിക്കാണാം. ഉദാഹരണത്തിന്- "ബഹൂനാം ജന്മനാമന്തേ ജ്ഞാനവാൻ മാം പ്രപദ്യതേ" ബഹുജന്മങ്ങളെടുത്തിട്ട് അവസാനത്തിൽ ജ്ഞാനവാൻ മാത്രം എന്നെ പ്രാപിക്കുന്നു - എന്ന ഗീതാവചനം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. "തമേവ വിദിത്വാതിമൃത്യുമേതി നാന്യഃ പന്ഥാ വിദ്യതേയനായ" ഈ വിധമായി ബ്രഹ്മത്തെ അറിഞ്ഞുകൊണ്ടവൻ മാത്രം മൃത്യുവിനെ അതിവർത്തിക്കുന്നു; മോക്ഷപ്രാപ്തിക്കു വേറെ മാർഗ്ഗമില്ല. "താമാത്മസ്ഥം യേനുപശ്യന്തി ധീരാഃ തേഷാം സുഖം ശാശ്വതം നേതരേഷാം" [1] അന്തര്യാമിയെ താനായറിയുന്നവർക്കുമാത്രം നിത്യസുഖമുണ്ടാകും; മറ്റാർക്കുമില്ല - എന്നും മറ്റും അനേകവിധം വേദം ഘോഷിക്കുന്നു. മോക്ഷസാധനമായ ജ്ഞാനത്തെ ശൂദ്രൻ അഭ്യസിച്ചുകൂടാ എന്നു പറയുന്നതിനു ശൂദ്രൻ മോക്ഷത്തെ പ്രാപിച്ചുകൂടാ എന്നല്ലയോ അർത്ഥം. അല്ലാതെയും ആദിമുതൽ ഈ സങ്കേതം ഭഗവന്നിയമമായി നടന്നുവന്നതാണെങ്കിൽ ഇതുവരെയും ഒരു ശൂദ്രൻ പോലും ...